ഈയുഗം ന്യൂസ്
August 21, 2026 Friday 03:36:24pm
ദോഹ: വാഹനാപകടത്തിൽ കാൽ ഒടിഞ്ഞ വ്യക്തിക്ക് നാലര ലക്ഷം ഖത്തർ റിയാൽ നഷ്ടപരിഹാരം നൽകാൻ വാഹനത്തിന്റെ ഡ്രൈവറോടും ഇൻഷുറൻസ് കമ്പനിയോടും ആവശ്യപ്പെട്ടുകൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി നിക്ഷേപ-വ്യാപാര കോടതിയുടെ അപ്പീൽ വിഭാഗം ശരിവെച്ചു.
വാഹനാപകടത്തിലുണ്ടായ നഷ്ടങ്ങൾക്ക് ഒരു മില്യൺ റിയാൽ സമഗ്രമായ നഷ്ടപരിഹാരമായി അപകടത്തിൽപ്പെട്ടയാൾ ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ കാലിന് ഒടിവ് സംഭവിക്കുകയുണ്ടായി. ഡ്രൈവറുടെ അശ്രദ്ധയും ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി..
അപകടത്തിൽപ്പെട്ട വ്യക്തിയുടെ അഭിഭാഷകയായ റൗദ ബെഹ്സാദ് സമർപ്പിച്ച അപേക്ഷയിൽ ശാരീരിക പരിക്കുകൾ മൂലമുണ്ടായ ഭൗതികവും വൈകാരികവുമായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം കണക്കാക്കുമ്പോൾ വിവിധ ഘടകങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. പരിക്കേറ്റ വ്യക്തിയുടെ പ്രായം, തൊഴിൽ, നഷ്ടപ്പെട്ട വരുമാനം, കൂടാതെ അപകടം മൂലം അനുഭവിച്ച വേദന, ദുരിതം, മാനസിക പ്രയാസം എന്നിവ ഇതിൽ ഉൾപ്പെടുത്തണമെന്നും റൗദ വാദിച്ചു..
അനുവദിച്ച നാലര ലക്ഷം റിയാൽ നഷ്ടപരിഹാരത്തുക ഈ കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും, നേരിട്ട നഷ്ടങ്ങൾക്ക് അനുയോജ്യമായതുമാണെന്ന് കണക്കാക്കപ്പെടുന്നു..
ആദ്യഘട്ടത്തിലെ വിധി കോടതി ശരിവെച്ചതായി അൽ ശർഖ് റിപ്പോർട്ട് ചെയ്തു.