ഈയുഗം ന്യൂസ്
August 08, 2026 Saturday 12:02:34pm
ദോഹ: വാട്സ്ആപ്പ് സംഭാഷണങ്ങൾ, ടെക്സ്റ്റ് മെസ്സേജുകൾ, ഇമെയിലുകൾ തുടങ്ങിയ ഇലക്ട്രോണിക് സന്ദേശങ്ങൾ, നിയമപരമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ ഖത്തർ കോടതികളിൽ സാധുവായ തെളിവുകളായി സ്വീകരിക്കപ്പെടാമെന്ന് പ്രമുഖ അഭിഭാഷകൻ പറഞ്ഞു.
ഡിജിറ്റൽ ആശയവിനിമയങ്ങൾ ദൈനംദിന വ്യക്തിഗത-വാണിജ്യ ഇടപാടുകളുടെ അവിഭാജ്യ ഘടകമായി മാറിയെന്നും, അതിനാൽ നിയമപരമായ തർക്കങ്ങളിൽ ഇലക്ട്രോണിക് തെളിവുകൾക്ക് പ്രാധാന്യം വർധിച്ചുവരികയാണെന്നും പ്രമുഖ ഖത്തരി അഭിഭാഷകനായ മൻസൂർ അൽ ദോസാരി അൽ റയ്യാൻ ടിവിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
മുമ്പ് തെളിവുകൾ പ്രധാനമായും രേഖാമൂലമുള്ള പ്രമാണങ്ങൾ, കടലാസ് കരാറുകൾ, സാക്ഷിമൊഴികൾ, മറ്റ് പരമ്പരാഗത തെളിവുരൂപങ്ങൾ എന്നിവയിൽ മാത്രമായി ഒതുങ്ങിനിന്നിരുന്നു. എന്നാൽ ഇന്ന്, ഒരു ചെറിയ ഇലക്ട്രോണിക് സംഭാഷണമോ ടെക്സ്റ്റ് മെസ്സേജോ ഇമെയിലോ അടിസ്ഥാനമാക്കി ഒരു കേസ് ആരംഭിക്കാനും അവസാനിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സ്വീകാര്യമാകുന്നോ എന്നത് അവയുടെ ആധികാരികതയെയും പ്രസക്തിയെയും കുറിച്ച് കോടതിക്ക് ബോധ്യപ്പെട്ടാലെന്നും , അവ ഏത് പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെക്കപ്പെട്ടത് എന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അയച്ചയാളെയും സ്വീകരിച്ചയാളെയും തിരിച്ചറിയാൻ കഴിയുക എന്നത് പ്രധാനപ്പെട്ട നിബന്ധനകളിൽ ഒന്നാണ്; അതേസമയം, സംഭാഷണം അതിന്റെ പൂർണ്ണമായ ക്രമത്തിലോ, അല്ലെങ്കിൽ തർക്കവുമായി ബന്ധപ്പെട്ട വസ്തുതകളെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു പൂർണ്ണ ഭാഗമായോ അവതരിപ്പിക്കേണ്ടതുണ്ട്.
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഇലക്ട്രോണിക് സന്ദേശങ്ങളിൽ മാറ്റം വരുത്തുകയോ അവ നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്യരുതെന്ന് അദ്ദേഹം ഉപദേശിച്ചു.
സംഭാഷണത്തിന്റെ പൂർണ്ണമായ പശ്ചാത്തലം വ്യക്തമാക്കാൻ കഴിയാത്ത വിധം അപൂർണ്ണമായ സ്ക്രീൻഷോട്ടുകളാണ് പലരും സമർപ്പിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.