ഈയുഗം ന്യൂസ്
June  15, 2026   Monday   01:03:59pm

news



whatsapp

ദോഹ: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയതായി അമേരിക്കയും ഇറാനും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വെച്ചാണ് കരാർ ഒപ്പിടുന്നത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കും. ലോക നേതാക്കൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

"ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായി. ലോകത്തുള്ള കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെ!" യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച കരാറിൽ ഒപ്പുവെക്കുമെന്ന് ഇറാൻ വിദേശകാര്യ ഉപമന്ത്രി കാസിം ഗാരിബാബാദിയും പറഞ്ഞു.

കരാറിനെ സ്വാഗതം ചെയ്ത ഖത്തർ, സുസ്ഥിര സമാധാനം കൈവരിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഇതിനെ കണക്കാക്കുന്നുവെന്ന് പറഞ്ഞു.

ഇറാന്റെ മിക്ക ആവശ്യങ്ങളും അംഗീകരിക്കാൻ ട്രംപ് നിർബന്ധിതനായതിനാൽ കരാർ ഇറാന്റെ വലിയ വിജയമായി കണക്കാക്കപ്പെടുന്നു. അവസാനത്തെ സമാധാന ചർച്ചകൾ വിജയിക്കുന്നതിൽ ഖത്തർ സുപ്രധാന പങ്കാണ് വഹിച്ചത്. ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥത പാകിസ്ഥാൻ ആരംഭിച്ചെങ്കിലും പിന്നീട് ഖത്തർ ചർച്ചകളിൽ വളരെ സജീവമായി.

അവസാന ഘട്ട ചർച്ചകൾക്കായി ഖത്തർ ഉദ്യോഗസ്ഥർ ടെഹ്‌റാനിലുണ്ടായിരുന്നു. നീണ്ട 17 മണിക്കൂർ ഇറാനിൽ ചെലവഴിച്ചതിന് ശേഷം ഖത്തർ പ്രതിനിധി സംഘം ഇന്ന് തിരിച്ചെത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച കരാർ ഒപ്പിടുന്നതിനുമുമ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി അമേരിക്ക-ഇറാൻ ഉദ്യോഗസ്ഥരുമായി ദോഹയിൽ വെച്ച് പ്രത്യേക കൂടിക്കാഴ്ചകൾ നടക്കും. ഖത്തറാണ് ഈ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത്. കരാറിലെത്താൻ ഇറാനെ പ്രേരിപ്പിക്കുന്നതിലും ഖത്തർ ഒരു പ്രധാന പങ്ക് വഹിച്ചു.

Comments


   🤲🤲🤲àlhamdurilla

Page 1 of 1